തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ആദ്യഘത്തിൽ ഓർഡിനറി ബസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകും. നിലവിൽ പ്രതിവർഷം 1500 കോടിയാണ് കെഎസ്ആർടിസിക്ക് നൽകുന്നത്. സ്ത്രീ സൗജന്യ യാത്രക്കായി 800 കോടിയോളം അധികമായി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓർഡിനറി ബസുകൾ കുറവുള്ള മലബാർ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തുമുതൽ 12 ലക്ഷത്തോളം സ്ത്രീകൾ പ്രതിദിനം കെഎസ്ആർടിസി ബസുകളിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ വനിതകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിഎം ശ്രീ കരാർ മുൻസർക്കാർ ഒപ്പുവെച്ചത് മന്ത്രിസഭയെ പോലും അറിയിക്കാതെയാണ്. കരാറിൽ നിന്ന് ഏത് തരത്തിൽ പിൻമാറാൻ കഴിയുമെന്ന് പരിശോധിക്കും. പദ്ധതി നടപ്പാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ നിയമം നിയമത്തിന്റെ വഴിയേ പോകട്ടെ എന്നാണ് സിപിഎം നേതാക്കൾ ഇപ്പോൾ പറയുന്നത്. അതുതന്നെയാണ് മുൻപ് കോൺഗ്രസ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഡി സംഘത്തെ അക്രമിക്കുന്നതുപോലെയുള്ള നടപടികൾ അനുവദിക്കില്ല. മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 2018ൽ മുൻ സർക്കാർ ഇറക്കിയ സർക്കുലർ നിലനിൽക്കുകയാണ്. അത് പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. സമരഗേറ്റ് അടക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. പോലീസാണ് അത് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്രഷറിയിലെ ബാലൻസ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. ട്രഷറി രഹസ്യങ്ങൾ ഒരിക്കലും പുറത്തുപറയാൻ പാടില്ലെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ട്രഷറിയിൽ 6000 കോടി ബാലൻസ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് മുൻ ധനകാര്യ മന്ത്രിയാണെന്ന് വിഡി. സതീശൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ബി. അശോകിനെ നിയമിച്ചതിലും മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിലെ ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ചല്ല അവർക്ക് നിയമനങ്ങൾ നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വലിയ കുറവ് ഉണ്ടെന്നും പലരും ഡെൽഹിയിലേക്ക് പോകാനാണ് താൽപര്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































