മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. കുഞ്ഞ് നടുറോഡിൽ ഇരിക്കുകയായിരുന്നു. ഈ സമയം അതിലൂടെ വന്ന ബസ് ജീവനക്കാരാണ് കുട്ടിയെ എടുത്ത് മാതാപിതാക്കളെ ഏൽപ്പിച്ചത്.
കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയും കണ്ടക്‌ടറായ നവാസ് ഓടിച്ചെന്ന് കുഞ്ഞിനെ എടുക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡിന് സമീപത്തെ വീട്ടിൽ നിന്ന് രക്ഷിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിന് നടുവിലെത്തിയത്. ഈ സമയം കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു.
കണ്ടക്‌ടർ കുഞ്ഞിനെ തിരികെ ഏൽപ്പിക്കാൻ വന്നപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. എപ്പോഴും വാഹനം കടന്നുപോകുന്ന റോഡിൽ നിന്ന് അപകടമൊന്നും സംഭവിക്കാതെ കുഞ്ഞ് രക്ഷപ്പെട്ടത് അത്‌ഭുതമാണ്. മലപ്പുറം- പുതിയേടത്തുപറമ്പ്- ഫാറൂഖ് റൂട്ടിലോടുന്ന സഫ മർവ ബസിലെ ജീവനക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Most Read| പ്രിയദർശിനി പദ്ധതി 15 മുതൽ, ആദ്യഘട്ടം ഓർഡിനറിയിൽ




































