ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക (എൽഎൻജി) പ്ളാന്റായ ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 13 പേരിൽ 12ഉം ഇന്ത്യക്കാർ. 66 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറാൻ ആക്രമണത്തിന് പിന്നാലെ അടച്ചിട്ട പ്ളാന്റിൽ ഞായറാഴ്‌ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ളാന്റാണിത്. അതേസമയം, വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് വാതകചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനം പ്രകൃതി വാതക ഉൽപ്പാദനത്തെ ബാധിക്കില്ലെന്നും ഖത്തർ അറിയിച്ചു.
പ്ളാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നാല് ടാങ്കറുകൾ ഹോർമുസ് വഴി ഖത്തർ തീരത്തെത്തി. നാല് ടാങ്കറുകൾ കൂടി ഖത്തറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഉപഭോക്‌താക്കൾക്ക് ഇന്ധനം എത്തിക്കാൻ കഴിയാതെ ഖത്തർ ഉൽപ്പാദനം നിർത്തി വെച്ചിരിക്കുകയായിരുന്നു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്‌ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നു.
ഇതേത്തുടർന്നാണ് പ്ളാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്. അപകടത്തിൽ എത്രത്തോളം നാഷനഷ്‌ടം ഉണ്ടായിട്ടുണ്ടെന്ന് വ്യക്‌തമല്ല. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദകരിൽ ഒന്നായ പ്ളാന്റിൽ നടന്ന സ്‌ഫോടനം ആഗോള ഊർജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































