ദോഹ: പശ്‌ചിമേഷ്യയിൽ സമാധാനം പുലർത്തുകയെന്ന ലക്ഷ്യവുമായി അമേരിക്ക-ഇറാൻ പ്രതിനിധികൾ ഖത്തറിൽ മധ്യസ്‌ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ടുകൾ. ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ വ്യക്‌തമാക്കിയതോടെയാണ് മധ്യസ്‌ഥർ മുഖേനയുള്ള ചർച്ചകൾക്ക് തുടക്കമായത്.
ദോഹയിൽ നടന്ന കൂടിക്കാഴ്‌ചയിൽ ഹോർമുസ് അടക്കം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. ഒരാഴ്‌ചത്തേക്ക് ഹോർമുസിൽ സംഘർഷത്തിന് അയവ് വരുത്താൻ ധാരണയായതായും വിവരമുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം ആർക്കായിരിക്കണമെന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത തുടരുകയാണ്.
അന്തിമ കരാറിലെത്തുന്നതിന് തടസമായി നിൽക്കുന്ന വിഷയങ്ങൾ ഖത്തറിന്റെയും പാക്കിസ്‌ഥാന്റെയും പ്രതിനിധികൾ മുഖേന ഇരുരാജ്യങ്ങളും ചർച്ച ചെയ്‌തെന്നാണ് വിവരം. രണ്ടാഴ്‌ച മുൻപ് ഇറാനും യുഎസും ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്‌ഥകൾ നടപ്പാക്കുന്നതിലെ പുരോഗതി ചർച്ചയിൽ വിലയിരുത്തി.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെ, അടുത്തഘട്ട ചർച്ചകൾ അതിനുശേഷമേ തുടരൂ എന്നാണ് വിവരം. ജൂലൈ നാലുമുതൽ ഒമ്പതുവരെയാണ് സംസ്‌കാര ചടങ്ങുകൾ.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































