വാഷിങ്ടൻ: കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്ന് യുഎസ്. ഹോർമുസിലെ രാജ്യാന്തര ജലപാതം നിയമപരമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകൾക്കുമായി തുറന്നിരിക്കുന്നു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 140ലധികം കപ്പലുകൾ സുരക്ഷിതമായി ഹോർമുസിലൂടെ കടന്നുപോയതായും അമേരിക്ക വ്യക്‌തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചതിന് പിന്നാലെയാണ് യുഎസിന്റെ പ്രതികരണം.
അതേസമയം, ഡസൻ കണക്കിന് അണുബോംബുകളേക്കാൾ തങ്ങൾക്ക് ഹോർമുസാണ് പ്രധാനമെന്ന് ഇറാൻ വ്യക്‌തമാക്കി. തന്ത്രപ്രധാനമായ ജലപാതയെ തങ്ങൾ സംരക്ഷിക്കുമെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഉപദേശകനായ മൊഹ്‌സെൻ റെസായിയെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു.
ഇറാൻ വീണ്ടും ആണവ പദ്ധതികൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതായി പാശ്‌ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു മൊഹ്‌സെൻ റെസായിയുടെ പ്രസ്‌താവന. നേരത്തെ ഹോർമുസിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായിരുന്നു. ജിഎസ്എഫ് ഗാലക്‌സി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ നിന്ന് പത്ത് നാവികരെ രക്ഷപ്പെടുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം



































