കൊച്ചി: ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിലെ സസ്‌പെൻഷൻ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്‌ത വ്യക്‌തിയാണെന്നുമുള്ള സർക്കാറിന്റെ നിലപാട് അംഗീകരിച്ചാണ് ട്രൈബ്യൂണൽ നടപടി.
തന്റെ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. അജിത് കുമാറിന്റെ ഹരജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ സംസ്‌ഥാന സർക്കാരിനോട് മറുപടി തേടി. ഹരജി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ഉത്തരവ് ഇറക്കേണ്ടിയിരുന്നത് ജനറൽ അഡ്‌മിനിസ്‌ട്രേഷൻ വകുപ്പിന്റെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, പകരം ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഇത് നിയമവിരുദ്ധമാണെന്നും ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും അജിത് കുമാർ വാദിച്ചു.
തനിക്ക് അടുത്തുതന്നെ ഡിജിപിയായി സ്‌ഥാനക്കയറ്റം ലഭിക്കാനിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ തന്നെ സസ്‌പെൻഡ് ചെയ്‌തു. സസ്‌പെൻഷന് കാരണമായി പറയുന്ന കുറ്റങ്ങൾ താൻ ചെയ്‌തിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണ്. അതുകൊണ്ട് സസ്‌പെൻഷൻ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
അതേസമയം, അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ലെന്നാണ് സംസ്‌ഥാന സർക്കാർ വാദിച്ചത്. അജിത് കുമാർ കേസിൽ അന്യായമായി ഇടപെട്ടതിന് തെളിവുണ്ട്. കേസ് അട്ടിമറിച്ചു. ഗുരുതരമായ കുറ്റകൃത്യം ചെയ്‌തു. ഇതുമൂലം ഇരകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമായി. ഹരജിയിൽ വാദമുഖങ്ങൾ ഉന്നയിക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ്, അടിയന്തര സ്‌റ്റേ ഇല്ല എന്ന് വ്യക്‌തമാക്കി വിശദമായ വാദത്തിന് ട്രൈബ്യൂണൽ ഹരജി മാറ്റിയത്.
2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിലാണ് എഡിജിപി എംആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തത്.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ് ഗോസ്‌റ്റ്’ കണ്ണൂരിലും

































