കൊച്ചി: ശബരിമലയിൽ മണ്ഡലകാലത്ത് വാങ്ങിയ മിൽമ നെയ്യിൽ ക്രമക്കേട് ഉണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രതിചേർക്കും. ദേവസ്വം ഉദ്യോഗസ്‌ഥരും പ്രതികളാകും. 2025-26 കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്നാണ് ആരോപണം.
കുറഞ്ഞ വിലയ്‌ക്ക് നെയ്യ് നൽകാമെന്ന തമിഴ്‌നാട് സ്‌ഥാപനത്തിന്റെ വാഗ്‌ദാനം തള്ളി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അന്തരിച്ച മുരാരി ശുപാർശയിലാണ് മിൽമയുടെ നെയ്യ് വാങ്ങിയത്. കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മീഷണർ എതിർത്തെങ്കിലും ബോർഡ് പ്രസിഡണ്ടായിരുന്ന പിഎസ് പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റു ടെൻഡറുകൾ റദ്ദാക്കുകയും ആയിരുന്നു.
വിജിലൻസ് എറണാകുളം സ്‌പെഷ്യൽ സെൽ എസ്‌പി. എംജെ സോജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അഞ്ച് അംഗങ്ങളാണ് വിജിലൻസ് എസ്‌പിക്ക് പുറമെ ടീമിലുള്ളത്. വിജിലൻസ് ഡിവൈഎസ്‌പി സിഎസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സജി ശങ്കർ, എഎസ്. ശ്രീജിത്ത്, ടിആർ കിരൺ, രതീന്ദ്രകുമാർ എന്നീ നാല് ഇൻസ്‌പെക്‌ടർമാരും സംഘത്തിലുണ്ട്.
നെയ്യ് ക്രമക്കേടിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്താൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വിജിലൻസ് എസ്‌പി നൽകിയ മൂന്ന് എസ്‌പിമാരുടെ പാനലിൽ നിന്നാണ് കോടതി സോജനെ തിരഞ്ഞെടുത്തത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് പത്ത് ദിവസത്തിനുള്ളിൽ ദേവസ്വം ബെഞ്ചിന് സമർപ്പിക്കണമെന്ന് കോടതിയുടെ കർശന നിർദ്ദേശമുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































