തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസ് രജിസ്‌റ്റർ ചെയ്‌ത് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്കെതിരെയാണ് കേസ്.
വിദേശത്തേക്ക് കോടികൾ അയച്ചതായുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇഡി നടപടിയുമായി മുന്നോട്ടുപോകുന്നത്. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രഥമദൃഷ്‌ട്യാ ഫെമ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇഡി.
വിദേശത്തേക്ക് പണം അയച്ചതിന്റെ നിർണായക കരാർ രേഖകളും മറ്റു സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്ബിഐ അക്കൗണ്ട് വഴിയാണ് ഈ പണം വിദേശത്തേക്ക് അയച്ചിരിക്കുന്നത് എന്നതിന്റെ രേഖകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
നിലവിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഫെമ ലംഘന കേസിന് പുറമെ, കൂടുതൽ ഗുരുതര സ്വഭാവമുള്ള പിഎംഎൽഎ കേസാക്കി ഇതിനെ മാറ്റുന്നതിനുള്ള സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്. 126 കോടിയുടെ വിദേശകൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്‌ഥാന ജിഎസ്‌ടി വകുപ്പും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
Most Read| ചരിത്രം കുറിച്ച് പ്രജ്‌ഞാനന്ദ; ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം






































