ന്യൂഡെൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എന്നാൽ, ഇത് സ്‌ഥാപിക്കുന്നതിനായി ഒരു രേഖ പോലും ഹരജിക്കാരന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്‌റ്റിസുമാരായ ശേഖർ ബി സരഫ്, അഭ്ദേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയാണ് രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്‌ഥാപനം യുകെയിൽ 2003ൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അതിന്റെ ഡയറക്‌ടർമാരിൽ ഒരാളും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്‌മണ്യം സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
2005 ഒക്‌ടോബർ പത്തിനും 2006 ഒക്‌ടോബർ 13നും സമർപ്പിച്ച സ്‌ഥാപനത്തിന്റെ വാർഷിക റിട്ടേണുകളിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം. 2009 ഫെബ്രുവരി 17ന് ബാക്കോപ്‌സ് ലിമിറ്റഡിന്റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടീഷുകാരനാണെന്നാണ് രേഖപ്പെടുത്തിയത്.
ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഒമ്പതിന്റെയും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നാണ് സ്വാമിയുടെ ആരോപണം. എന്നാൽ, കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകളോ ബ്രിട്ടീഷ് രജിസ്‌ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളോ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചതിന്റെ തെളിവുകളോ ഹാജരാക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ല.
രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര സർക്കാറിന്റെ പരിഗണനയിൽ ആയതിനാൽ ഹരജി പരിഗണിക്കുന്നതിന് കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഹർജിക്കാരന്റെ നിർബന്ധത്തെ തുടർന്നാണ് കോടതി രേഖകൾ പരിശോധിക്കാൻ തീരുമാനിച്ചതും, പിന്നാലെ ഹരജി തള്ളിയതും.
Most Read| കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം








































