തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്‌ഥാനങ്ങളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്‌ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഉപഭോഗം കൂടിയതും ഉൽപ്പാദനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്‌റ്റോറേജ് സംവിധാനം ഇല്ലാത്തതും പ്രശ്‌നമാണ്. 2500 മെഗാവാട്ടിലേറെ സോളാർ ഊർജം ഉൽപ്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, അത് സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങൾ നമുക്കില്ല. സോളാർ ഊർജം സംഭരിക്കുന്നത് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കും.
കഴിഞ്ഞ സെപ്‌തംബറിനേക്കാൾ 925 മെഗാവാട്ടിന്റെ ഉപഭോഗമാണ് ഈ സെപ്‌തംബറിൽ പലകാരണങ്ങൾ കൊണ്ട് കൂടിയത്. അതിനനുസരിച്ച് ആസൂത്രണം ഉണ്ടായിട്ടില്ല. ദീർഘകാല കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ന്യൂക്ളിയർ പവർ കോർപറേഷനിലുൾപ്പടെ നടത്തുന്നുണ്ട്.
6,000 മെഗാവാട്ടാണ് നമുക്കിപ്പോൾ വേണ്ടത്. നാലുവർഷം കഴിയുമ്പോൾ ഇത് 10,000 മെഗാവാട്ടാകും. അത് മുൻകൂട്ടി കണ്ടിട്ടുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നുവെന്നതെല്ലാം തെറ്റായ പ്രചാരണമാണ്.
പവർകട്ട് കുറച്ചുകൊണ്ടുവരുന്നുണ്ട്. ഒരാഴ്‌ച കൂടിയേ നിലവിലെ പ്രശ്‌നങ്ങൾ ഉണ്ടാവുകയുള്ളൂവെന്നാണ് കരുതുന്നത്. പ്രതിസന്ധി എല്ലായിടത്തുമുണ്ട്. ബിജെപി ഭരിക്കുന്നിടത്തും എല്ലാ സംസ്‌ഥാനങ്ങളിലും പ്രതിസന്ധിയുണ്ട്. ഒക്‌ടോബർ ഒന്ന് മുതൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































