കോഴിക്കോട്: എല്ലാ വഴിയിലൂടെയും കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രവും ബിജെപിയും പ്രത്യയശാസ്‌ത്രപരമായി കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കുകയാണ്. രാജ്യത്ത് പൊതുവായി വർഗീയത ഉയർത്തി കൊണ്ടുവരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
കോഴിക്കോട്ട് സംഘടിപ്പിച്ച സിപിഎം വിശാല സംസ്‌ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയിൽ പാർട്ടി നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ സമ്മതിക്കുകയും വിപുലീകൃത സംസ്‌ഥാന സമിതിയിൽ തിരുത്തൽ രേഖ അംഗീകരിക്കുകയും ചെയ്‌തിട്ടും അതേക്കുറിച്ച് ഒരു കാര്യവും പരാമർശിക്കാതെ ആയിരുന്നു പിണറായി വിജയന്റെ പ്രസംഗം.
പകരം യുഡിഎഫ് സർക്കാരിനെയും ആർഎസ്എസിനെയും ബന്ധിപ്പിച്ചുകൊണ്ട് രൂക്ഷവിമർശനം നടത്തുകയാണ് അദ്ദേഹം ചെയ്‌തത്. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്‌ക്ക് കീഴ്‌പ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ എന്ന് ചോദിച്ച പിണറായി, ആർഎസ്എസ് അജണ്ടയ്‌ക്ക് അനുസരിച്ച് പോകണമെന്നാണ് യുഡിഎഫ് നിലപാടെന്നും പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നു സമ്മതിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നാടാണെന്നും തോൽവിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു. സിപിമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്‌മയുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
Most Read| വ്യാപാരികൾക്ക് തിരിച്ചടി; യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി



































