മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് താൽകാലിക ധനസഹായമായി മാസം തോറും 5,000 രൂപ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികൾക്ക് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കി. പദ്ധതിക്കായി മഹാരാഷ്ട്ര സർക്കാർ 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി യശോമതി ഠാക്കൂർ അറിയിച്ചു. സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ളവർക്ക് അധിക ധനസഹായവും സർക്കാർ അനുവദിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ലൈംഗിക തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കിയതായും ജീവിതവൃത്തിക്കുള്ള അവകാശം ഉറപ്പുവരുത്തുന്നതിനായി സർക്കാർ ഉത്തരവ് പുറത്തിറക്കിയെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് 2,500 രൂപ അധിക സഹായം ലഭ്യമാക്കും. സംസ്ഥാന വ്യാപകമായി 31,000ത്തോളം ലൈംഗിക തൊഴിലാളികൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും, യശോമതി ഠാക്കൂർ അറിയിച്ചു.