റിയാദ്: പൂര്‍ണമായും പൗരൻമാരായ ഇമാമുമാരെ പള്ളികളില്‍ നിയമിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പില്‍ വരുത്തും. ഇതിനായി ഇസ്ലാമികകാര്യ മന്ത്രാലയവും മുനിസിപ്പല്‍ മന്ത്രാലയവും ചേര്‍ന്ന് പദ്ധതി തയ്യാറാക്കും.
സുരക്ഷയുടെ ഭാഗമായി പള്ളികളിലെ പ്രഭാഷണങ്ങളിലും നോട്ടീസ് വിതരണങ്ങളിലും നിയന്ത്രണം വരുത്തുന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളില്‍ ഭൂരിഭാഗവും സ്വദേശികളാണെങ്കിലും ചില കച്ചവട കേന്ദ്രങ്ങളിലും സ്ഥാപനങ്ങളോട് ചേര്‍ന്നുമുള്ള പള്ളികളില്‍ ഇമാമുമാരായി വിദേശികളുണ്ട്. ഇതേതുടര്‍ന്നാണ് സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി പള്ളികളില്‍ സ്വദേശികളെ തന്നെ നിയമിക്കാന്‍ നീങ്ങുന്നത്.
രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി നിരവധി ക്രമീകരണങ്ങളാണ് സൗദിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വെള്ളിയാഴ്ചയും പള്ളികളില്‍ നടത്തുന്ന ഖുതുബകളുടെ വിഷയം നേരത്തെ ഏകീകരിച്ചിരുന്നു. ഈ വിഷയങ്ങളില്‍ ഊന്നി മാത്രമേ ഇമാമുമാര്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നും ഇവ നിരീക്ഷിക്കാന്‍ റെക്കോര്‍ഡിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തീവ്ര ചിന്താഗതികള്‍ പ്രഭാഷണത്തിലൂടെ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ക്രമീകരണം കൊണ്ടുവന്നത്.
മാത്രവുമല്ല രാജ്യത്തെ പള്ളികളില്‍ വിശുദ്ധ ഖുര്‍ആന്‍ ഒഴികെയുള്ള പുസ്തകങ്ങള്‍ വെക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Kerala News: കശുവണ്ടി വികസന കോര്പറേഷന് അഴിമതി; സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും






































