മോസ്കോ: റഷ്യയുടെ സ്പുട്നിക് വാക്സിൻ കോവിഡിനെതിരെ രണ്ട് വർഷകാലം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്സാണ്ടർ ജിന്റ്സ്ബർഗാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
കൂടുതൽ പരീക്ഷണ വിവരങ്ങൾ ആവശ്യമായതിനാൽ തനിക്ക് ഇപ്പോൾ ഇത്രയും മാത്രമേ പറയാനാകുവെന്ന് അദ്ദേഹം പറഞ്ഞു. എബോള വാക്സിനായി ഉപയോഗിക്കുന്ന പ്ളാറ്റ്ഫോമിലാണ് കോവിഡ് വാക്സിനും സൃഷ്ടിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. സമാനമായ വാക്സിൻ രണ്ട് വർഷം സുരക്ഷ നൽകുമെന്ന് ആ സമയത്ത് ലഭിച്ച പരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ജിന്റ്സ്ബർഗിന്റെ അഭിപ്രായത്തിൽ സ്പുട്നിക് വാക്സിൻ 96 ശതമാനം കേസുകളിലും ഫലപ്രദമാണ്. വാക്സിൻ സ്വീകരിച്ച 4 ശതമാനം വ്യക്തികളിൽ മൂക്കൊലിപ്പ്, ചുമ, നേരിയ പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമെങ്കിലും അവരുടെ ശ്വാസകോശത്തെ ബാധിക്കില്ലെന്നാണ് വിവരം.
ഓഗസ്റ്റ് 11ന് രജിസ്റ്റർ ചെയ്ത സ്പുട്നിക് വി വാക്സിൻ ലോകത്തിലെ തന്നെ ആദ്യ കോവിഡ് വാക്സിനാണ്. ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചത്.
Read also: വാക്സിൻ സ്വീകരിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം; സംസ്ഥാനങ്ങൾക്ക് മാർഗരേഖ നൽകി