ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ലഭിക്കാൻ ആധാർ കാർഡ് ഉൾപ്പെടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കർശന നടപടികൾ സംസ്‌ഥാനങ്ങൾ സ്വീകരിക്കണം. വാക്‌സിൻ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സർക്കാരിന്റെ 20 മന്ത്രാലയങ്ങൾ വഹിക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് നൽകിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്‌ബുക്ക്, പോസ്‌റ്റ് ഓഫീസിലെ പാസ്‍ബുക്ക്, പാൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വാക്‌സിൻ കുത്തിവെപ്പിനായി ഹാജരാക്കണം. ഇവ ഇല്ലെങ്കിൽ പെൻഷൻ കാർഡ്, തൊഴിൽ മന്ത്രാലയം നൽകുന്ന ഇൻഷുറൻസ് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്, ദേശീയ ജനസംഖ്യ രജിസ്‌റ്ററിന്റെ ഭാഗമായി ലഭിക്കുന്ന സ്‍മാർട്ട് കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാലും മതി.
കേന്ദ്ര, സംസ്‌ഥാന സർക്കാർ ജീവനക്കാർക്കും പൊതുമേഖല സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും സ്‌ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കാം. എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് ജനപ്രതിനിധികളെന്ന് കാണിക്കുന്ന തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മതി.
ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക. പ്രമേഹം, ഹൈപ്പർ ടെൻഷൻ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്കും ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കും.
വാക്‌സിന്റെ ലഭ്യത കുറവായതിനാൽ ചെറിയ രീതിയിലുള്ള മോഷണം പോലും തടയാൻ സംസ്‌ഥാനങ്ങൾ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. മോഷണം നടന്നുവെന്ന് അറിഞ്ഞാൽ ഉടൻ തന്നെ കേസ് രജിസ്‌റ്റർ ചെയ്യുകയും അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകണമെന്നും മാർഗരേഖയിൽ പറയുന്നു.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്‌സിൻ കുത്തിവെപ്പ് നടത്തുക. ഒരു കുത്തിവെപ്പ് കേന്ദ്രത്തിൽ ഡോക്‌ടർക്ക് പുറമെ 4 ജീവനക്കാരും ഉണ്ടാകും. നഴ്‌സ്, ഫാർമസിസ്‌റ്റ്, പോലീസ്, ഗാർഡ് എന്നിവരാകും കേന്ദ്രത്തിൽ ഉണ്ടാവുക. ഒരേ സ്‌ഥലത്ത് ഒന്നിലധികം കുത്തിവെപ്പ് കേന്ദ്രങ്ങൾ ഉണ്ടാകാം. പക്ഷേ, ഒരു ജില്ലയിൽ ഒരു കമ്പനിയുടെ വാക്‌സിൻ മാത്രമേ ഉപയോഗിക്കാവു എന്നും നിർദേശത്തിൽ പറയുന്നുണ്ട്.
Read also: രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ