കോട്ടയം: പാലായിലെ നിയമസഭാ സ്‌ഥാനാർഥിത്വത്തെ കുറിച്ചുള്ള പിജെ ജോസഫിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. എന്നാൽ ജോസഫിന്റെ വാദം മാണി സി കാപ്പൻ നിഷേധിച്ചില്ല. നിലവിൽ താനും എൻസിപിയും എൽഡിഎഫിൽ തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെയാണ് എന്നായിരുന്നു പിജെ ജോസഫിന്റെ പ്രഖ്യാപനം. മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയാൽ പാലാ സീറ്റ് ഉപാധികളില്ലാതെ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു; “പാലാ സീറ്റ് മാണി സി കാപ്പനു കൊടുക്കുമെന്നു പറയാനുള്ള അവകാശം പിജെ ജോസഫിനു പാർട്ടി കൊടുത്തിട്ടുണ്ടാകും, അത് ഗൗരവത്തിലെടുക്കേണ്ട കാര്യമില്ല,”
അതേസമയം മാണി സി കാപ്പൻ പാലായിൽ മൽസരിച്ചേക്കുമെന്ന സൂചന പ്രാദേശിക കോൺഗ്രസ് നേതാക്കൾ പങ്കുവെക്കുന്നുണ്ട്. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പൻ ക്യാമ്പും ചർച്ചകൾ നടത്തിയതായാണ് വിവരം. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്തതിന് പകരമായി എൽഡിഎഫിൽ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇടപെടൽ നടത്തുന്നതായും റിപ്പോർട്ടുണ്ട്.
Also Read: കൊച്ചിയില്‍ വീട്ടുജോലിക്കാരിയുടെ മരണം; പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു