മലപ്പുറം: ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കാട്ടാനക്കൂട്ടങ്ങളുടെ തുടര്‍ച്ചയായുള്ള ശല്യത്താല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. പ്രശ്‌ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നിലമ്പൂര്‍, പോത്തുകല്‍, ചാലിയാര്‍, കരുളായി, അകമ്പാടം മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷം. കൂട്ടമായി എത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ ഈ മേഖലകളില്‍ ഭീതി പരത്തുകയാണ്. നേരത്തെ രാത്രി മാത്രമാണ് ഇവയുടെ ശല്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകലും ഇവ എത്താറുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കരുളായി സ്വദേശിയായ യുവാവ് കൊല്ലപ്പെടുകയും ചെയ്‌തു. കാട്ടാനയുടെ മുന്‍പില്‍ അകപ്പെട്ട പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ പ്രദേശങ്ങളില്‍ ഇപ്പോൾ പകല്‍ പോലും പുറത്തിറങ്ങാന്‍ ഭയക്കുകയാണ് നാട്ടുകാര്‍.
വന്യമൃഗങ്ങള്‍ കൂട്ടമായി കൃഷി നശിപ്പിച്ച കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്‌ട പരിഹാരവും ഇവിടെ ലഭിക്കുന്നില്ല. കൃഷി നഷ്‌ടപ്പെട്ടതോടെ നിരവധി കര്‍ഷകരുടെ ജീവിതവും വഴിമുട്ടി. ഏക്കര്‍ കണക്കിന് സ്‌ഥലത്തെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെങ്കിലും നഷ്‌ട പരിഹാരം ലഭിക്കാത്തത് വനം വകുപ്പിനെതിരെ നാട്ടുകാര്‍ക്കിടയില്‍ ശക്‌തമായ പ്രതിഷേധം ഉണ്ടാകുവാന്‍ കാരണമാകുന്നു.
Malabar News: മുസ്‌ലിംലീഗ് ദേശീയ രാഷ്‌ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്