ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ ടീമില്‍ കോവിഡ് സ്ഥിരീകരിച്ചു . സൂപ്പര്‍ കിങ്സിന്റെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബിസിസിഐയുടെ നിര്‍ദേശപ്രകാരം താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും 3 കോവിഡ് പരിശോധനകള്‍ നടത്തും. യുഎഇയില്‍ എത്തുന്ന ദിവസം, മൂന്നാം ദിവസം, ആറാം ദിവസം എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തുക.ഇവ മൂന്നും നെഗറ്റീവായാല്‍ മാത്രമേ സുരക്ഷാ സംവിധാനമായ ബയോ-സെക്യൂര്‍ ബബിളിനുള്ളില്‍ പ്രവേശിപ്പിക്കൂ. എന്നാല്‍ ടീമിന്റെ ഒരു ബൗളര്‍ ആദ്യത്തെ രണ്ട് പരിശോധനകളിലും പോസിറ്റീവായെന്നാണ് അറിയാന്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചവരെ 2 ആഴ്ച്ചത്തേക്ക് ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.അതിനു ശേഷം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഇവരെ ബയോ-സെക്യൂര്‍ ബബിളിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ കഴിയൂ.
6 ദിവസത്തെ ക്വാറന്റൈന് കാലാവധിക്ക് ശേഷമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ ചെന്നൈ ടീമിന്റെ ക്വാറന്റൈന്, സെപ്റ്റംബര്‍ 1 വരെ തുടരും. അതേസമയം ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ ബംഗളൂരു, രാജസ്ഥാൻ, പഞ്ചാബ് ടീമുകള്‍ പരിശീലനം തുടങ്ങി കഴിഞ്ഞു.
ചെന്നൈയില്‍ നടന്ന ടീമിന്റെ ക്യാമ്പില്‍ നിന്നാകും രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബിസിസിഐയും ചെന്നൈ ടീമും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല.