ന്യൂഡെൽഹി: മഹാരാഷ്ട്രയിലെ ഭന്ദാരയിൽ സർക്കാർ ആശുപത്രിയിലെ എസ്എൻസിയുവിലുണ്ടായ തീപിടുത്തത്തിൽ 10 കുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സംഭവം ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം അറിയിച്ചു. അതിദാരുണമായ സംഭവമെന്നാണ് അനുശോചന കുറിപ്പിൽ രാഷ്ട്രപതി അറിയിച്ചത്. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും രാഷ്ട്രപതി അറിയിച്ചു. ഹൃദയഭേദകമായ ദുരന്തമാണിത്. വിലയേറിയ ജീവനുകൾ നഷ്ടപ്പെട്ടു. ദുഃഖിതരായ കുടുംബാങ്ങളോടൊപ്പം നിൽക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരും അനുശോചനം അറിയിച്ചിട്ടുണ്ട്.
അതേസമയം, തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ വെന്തുമരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ 5 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
17 കുട്ടികളാണ് അപകട സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്ജന് പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. ഒരു മാസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Read also: ‘മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ’; മനുഷ്യരാശിയെ സംരക്ഷിക്കാൻ രാജ്യം തയാർ; പ്രധാനമന്ത്രി