തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് വാക്സിന് നാളെ കേരളത്തിലെത്തുന്നു. ആദ്യഘട്ട വാക്സിനുമായുള്ള വിമാനം നാളെ ഉച്ചക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് ആദ്യഘട്ടം കേരളത്തിന് ലഭിക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ 3,59,549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിന് നല്‍കുക. കേന്ദ്ര സംഭരണ ശാലകളില്‍ നിന്ന് എത്തുന്ന കൊവിഷീല്‍ഡ് വാക്സിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്ക് ആദ്യം എത്തും. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സിന് കേന്ദ്രങ്ങളിലേക്കും എത്തിക്കും.
തിരുവനന്തപുരം മേഖല സംഭരണ കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളിലേക്കും എത്തിക്കും. കൊച്ചിയില്‍ നിന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളിലേക്കും കോഴിക്കോട് മേഖല സംഭരണ കേന്ദ്രത്തില്‍ നിന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നിവിടങ്ങളിലേക്കും വാക്സിന് നല്‍കും.
എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സിന് നല്‍കും. വാക്സിന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ സജ്ജമാക്കും.
Read Also: ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ; കമലിന്റെ കത്ത് പുറത്ത്