എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാത രോഗം റിപ്പോർട് ചെയ്തു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകൾക്ക് അജ്ഞാതമായ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിന്ന നിൽപിൽ കുഴഞ്ഞു വീഴുകയായിരുന്നു ഇവർ. കുഴഞ്ഞു വീണവരുടെ വായിൽ നിന്ന് നുര വന്നിരുന്നു.
22 പേരെയാണ് സമാനമായ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ആറുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. 15 പേർ എലുരുവിലെ ജില്ലാ ആശുപത്രിയിലും ഒരാൾ സമീപത്തുളള പ്രാദേശിക ആശുപത്രിയിലും ചികിൽസയിലാണ്.
സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉദ്യോഗസ്ഥരോട് എലുരുവിൽ ക്യാമ്പ് ചെയ്യാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ആദിത്യനാഥ് ദാസ്, മെഡിക്കൽ ആൻഡ് ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിംഘാൾ, മെഡിക്കൽ ആൻഡ് ഹെൽത്ത് കമ്മിഷണർ കാതംനേനി ഭാസ്കർ എന്നിവർ എലുരുവിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി എകെകെ ശ്രീനിവാസ് ആരോപിച്ചു. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ എലുരുവിൽ കുറച്ചുപേർ രോഗബാധിതരായിരുന്നു.
Read Also: പറ്റുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്