ടെക്സസ് : യുഎസിന്റെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും, മഞ്ഞുവീഴ്ചയും തുടരുകയാണ്. അതിശൈത്യം മൂലം ജനജീവിതം ദുരിതത്തിലായ ഈ മേഖലയിൽ 21 പേരാണ് ഇതുവരെ മരിച്ചത്. യുഎസിന്റെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തന്നെ സ്ഥിതി രൂക്ഷമായി തുടരുന്നത് ടെക്സസിലാണ്. മൈനസ് 6 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ നിലവിലത്തെ താപനില.
കഴിഞ്ഞ ഞായറാഴ്ച മുതൽ അതിശൈത്യത്തിന്റെ കറുത്ത മുഖമാണ് ടെക്സസിലെ ജനങ്ങൾ അനുഭവിക്കുന്നത്. മഞ്ഞുവീഴ്ച കൂടിയതോടെ ഇവിടെ മിക്ക നഗരങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. കൊടുംതണുപ്പിനെ തുടർന്ന് വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലെ ഉപകരണങ്ങളെല്ലാം മരവിച്ചു പോയതാണ് വൈദ്യുതി വിതരണം തടസപ്പെടാൻ പ്രധാന കാരണം. 28 ലക്ഷം ടെക്സസ് നിവാസികൾക്കാണു വൈദ്യുതി മുടങ്ങിയത്. കൂടാതെ ഹൂസ്റ്റണിലെ 13 ലക്ഷം നഗരവാസികൾക്കു വൈദ്യുതിയില്ലെന്നു മേയർ അറിയിച്ചു.
ടെക്സസ്, ലൂസിയാന, കെന്റക്കി, മിസോറി എന്നീ സംസ്ഥാനങ്ങളിലായാണ് 21 പേർ മരിച്ചത്. ശൈത്യം കനത്തതോടെ പൈപ്പുകളിൽ വെള്ളം കട്ടിയായി കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇവിടുത്തെ ജനങ്ങൾ. കൂടാതെ ഏഴു മുതൽ പത്തു വരെ ഇഞ്ച് വലുപ്പമുള്ള മഞ്ഞുപാളികളാണ് ഡാലസ്, ട്രാവിസ്, സാൻ ഏഞ്ചലോ എന്നിവിടങ്ങളിൽ വീഴുന്നത്. അതിശൈത്യം ജനജീവിതത്തെ തന്നെ വലിയ രീതിയിൽ ബാധിച്ചതോടെ സംസ്ഥാനത്താകെ 135 വാമിങ് സെന്ററുകൾ തുറന്നതായി ഭരണകൂടം അറിയിച്ചു.
ഈ ആഴ്ച അവസാനം വരെ ഇത്തരത്തിൽ അതിശൈത്യം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസിസിപ്പി, വെർജീനിയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും സ്ഥിതി മോശമാകുമെന്നാണു മുന്നറിയിപ്പ്. താരതമ്യേന മിതമായ മഞ്ഞുകാലം അനുഭവപ്പെടാറുള്ള സംസ്ഥാനങ്ങളിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയത്.
Read also : മ്യാൻമറിൽ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ