യാങ്കോൺ: മ്യാൻമറിലെ പട്ടാള അട്ടമറിക്കെതിരായ ജനകീയ പ്രക്ഷോഭം കൂടുതൽ സംഘർഷത്തിലേക്ക്. പ്രധാന നഗരങ്ങളായ യാങ്കോൺ, മാൻഡലെ, നെയ്‌പീദോ എന്നിവിടങ്ങളിൽ നിരോധനം ലംഘിച്ച് വൻറാലികൾ നടന്നു. പട്ടാളവും പൊലീസും കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി സമരക്കാരെ നേരിടുന്ന സാഹചര്യത്തിൽ വലിയ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗമായ യുഎൻഎച്ച്ആർസി മുന്നറിയിപ്പ് നൽകുന്നു. പ്രതിഷേധങ്ങൾ കനത്തതോടെ ലോകരാഷ്‌ട്രങ്ങളും ഭീതിയിലാണ്.
ജനാധിപത്യ നേതാവ് ആങ് സാൻ സൂചിയെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യാങ്കോണിൽ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ മാർച്ച് നടത്തി, ചിലർ തന്ത്രപരമായി തങ്ങളുടെ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ചു. സുരക്ഷാ സേന എളുപ്പത്തിൽ പ്രകടനങ്ങൾ നടക്കുന്ന സ്‌ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാൻ വേണ്ടിയായിരുന്നു ഇത്.
അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിച്ച ഉത്തരവിനെ ധിക്കരിച്ചുകൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിലും, തലസ്‌ഥാനമായ നെയ്‌പീദോവിലും വലിയ റാലികൾ നടന്നു. കഴിഞ്ഞ ആഴ്‌ച മുതൽ നിരവധി നഗരങ്ങളിൽ വെടിവെയ്‌പും മറ്റ് ആക്രമണാ നടപടികളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളെന്ന് വിലയിരുത്തലുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഡോക്‌ടർമാരും ആരോഗ്യ പ്രവർത്തകരും ആരംഭിച്ച നിസഹകരണ സമരത്തിൽ അധ്യാപകരും സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുത്തു. രാജ്യത്തെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും പിന്തുണക്കുന്നുവെന്ന പട്ടാള ഭരണകൂടത്തിന്റെ അവകാശവാദം നിരാകരിക്കുന്നതാണ് നിലവിൽ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ.
Read Also: ബംഗാളിൽ തൃണമൂൽ മന്ത്രിക്ക് നേരെ ബോംബാക്രമണം; സാരമായി പരിക്കേറ്റു