കൊച്ചി: സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ വ്യവസ്‌ഥകൾ ഭേദഗതി ചെയ്യാതെ വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവ് ചെയ്യാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ആക്‌ടിൽ വ്യവസ്‌ഥ ഇല്ലത്തതിനാൽ ഡിജിറ്റൽ മാർഗത്തിലൂടെയുള്ള വിവാഹത്തിന് അനുമതി നൽകാനും കഴിയില്ലെന്ന് കോടതി വ്യക്‌തമാക്കി.
ഉപരിപഠനത്തിനായി വിദേശത്ത് പോകേണ്ടതിനാൽ 30 ദിവസത്തെ മുൻകൂർ നോട്ടീസ് വ്യവസ്‌ഥയിൽ ഇളവ് അനുവദിക്കുകയോ ഡിജിറ്റൽ സംവിധാനത്തിലൂടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ അനുമതി നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശിനി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.
സ്വകാര്യ ചടങ്ങിൽ ഇതര സമുദായക്കാരനായ യുവാവുമായി ജനുവരി 15ന് വിവാഹിതയായശേഷം രജിസ്ട്രേഷനായി തൃത്താല പഞ്ചായത്ത് അധികൃതരെ സമീപിച്ചുവെങ്കിലും അപേക്ഷ തള്ളി. തുടർന്ന് സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്യാൻ ഈ മാസം നാലിന് ആലപ്പുഴ ജില്ലാ രജിസ്‌ട്രാർ മുൻപാകെ അപേക്ഷ നൽകി. 30 ദിവസങ്ങൾ തികയും മുൻപേ വിദേശത്ത് പോകേണ്ടതിനാൽ നോട്ടീസ് കാലയളവിൽ ഇളവ് അനുവദിക്കണമെന്നും അല്ലെങ്കിൽ വരൻ നേരിട്ടും പരാതിക്കാരി ഓൺലൈൻ മുഖേനയും ഹാജരായാൽ രജിസ്‌റ്റർ ചെയ്യാൻ അനുമതി നൽകണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു. വ്യവസ്‌ഥകൾ തെറ്റിച്ചാൽ ശിക്ഷാനടപടികളും നിയമത്തിൽ പറയുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി.
Read also: ശന്തനുവിന്റെ അറസ്‌റ്റ് മാർച്ച് 9 വരെ വിലക്കി ഡെൽഹി കോടതി