കൊച്ചി: സ്വവർഗ വിവാഹ ഹരജികളിൽ, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് നടത്തിയ നിരീക്ഷണങ്ങൾ സ്വാഗതാർഹമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്വവർഗ വിവാഹത്ത ആധുനിക സമൂഹം പ്രോൽസാഹിപ്പിക്കുന്നുണ്ട്. സ്വവർഗ വിവാഹത്തിന് അംഗീകാരം കൊടുക്കാൻ വിസമ്മതിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ കുറിച്ചായിരുന്നു മന്ത്രിയുടെ പരാമർശം.
വിവാഹമെന്ന ആശയം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ടു ചീഫ് ജസ്‌റ്റിസ് പറഞ്ഞ ആശയം വളരെ പ്രസക്‌തമാണെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.
സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ എന്നിവർ സ്വവർഗ വിവാഹത്തിനെ അനുകൂലിച്ചപ്പോൾ ജസ്‌റ്റിസ് രവീന്ദ്ര ഭട്ട്, ജസ്‌റ്റിസ് ഹിമ കോലി, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവർ എതിർത്തതോടെ 3-2 എന്ന നിലയിലാണ് ഹരജികൾ തളളിയത്.
സ്വവർഗ ലൈംഗികത നഗരകേന്ദ്രീകൃത- വരേണ്യ-വർഗ സങ്കൽപ്പമല്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധി പ്രസ്‌താവത്തിന്റെ ആമുഖത്തിൽ പറഞ്ഞിരുന്നു. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, വിദേശ വിവാഹനിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധി പ്രസ്‌താവം നടത്തിയത്. മെയ് 11ന് വാദം പൂർത്തിയാക്കിയ ഹരജികളിൽ അഞ്ചു മാസത്തിന് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
Most Read| ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും