ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം അതിതീവ്രമായിരിക്കെ, സ്‌ഥിതിഗതികൾ വിലയിരുത്താനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇസ്രയേലും വാഷിങ്ങ്ടണും ഗാസയിലെ ജനങ്ങളെ സഹായിക്കാനായി പദ്ധതികൾ തയ്യാറാക്കുന്നതായും ആന്റണി ബ്ളിങ്കൻ അറിയിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പടെയുള്ള സാഹചര്യം വിശകലനം ചെയ്യാനാണ് കൂടിക്കാഴ്‌ച നടത്തുന്നത്. ഇസ്രയേലിനോട് ഐക്യദാർഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും പ്രസിഡണ്ട് ഉറപ്പിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി എട്ടുമണിക്കൂറോളം ചർച്ച നടത്തിയതിന് പിന്നാലെയാണ് ആന്റണി ബ്ളിങ്കന്റെ പ്രതികരണം.
വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധം ആകുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധത്തിൽ ഇസ്രയേലിന് പിന്തുണയ്‌ക്കുന്ന വേളയിലാണ് യുഎസ് ഭിന്നാഭിപ്രായം നടത്തിയത്. ഇസ്രയേൽ സേന കരയുദ്ധത്തിന് ഒരുങ്ങുമ്പോഴാണ് ബൈഡന്റെ പ്രസ്‌താവനയെന്നും ശ്രദ്ധേയമാണ്.
അതേസമയം, ഇസ്രയേലിന്റെ വ്യോമാക്രമണവും ഉപരോധവും കടുത്തതോടെ ഗാസ വൻ ദുരന്തമുഖത്താണ്. ഇതുവരെ 2808 പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് അറിയിക്കുന്നത്. ഇതിൽ നാലിലൊന്നും കുട്ടികളാണ്. 10,000 പേർക്ക് പരിക്കേറ്റു. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്‌തി കൂടുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യർഥിച്ചതോടെ പശ്‌ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്‌തമായി. ഇസ്രയേൽ പരിധി ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, നിരപരാധികൾ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്‌ട്ര സമ്മർദ്ദം ശക്‌തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്‌ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാകുമെന്ന ഭയം ബെഞ്ചമിൻ നെതന്യാഹുവിനുമുണ്ട്.
അതിനിടെ, ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹുസ്‌ബുല്ല താവളം വീണ്ടും അക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്‌തമാക്കി. 199 പേർ ഹമാസിന്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസും പുറത്തുവിട്ടു.
Most Read| മുസ്ലിം സ്‌ത്രീകളുടെ സ്വത്തവകാശം: 7 സ്‌ത്രീകളുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു