ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷത്തിൽ പോലും കാർഷിക മേഖല 3.9 ശതമാനം വളർച്ച കൈവരിച്ചതിന്റെ പ്രതിഫലമായാണ് പ്രതിഷേധിക്കുന്ന കർഷകരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലേക്കും അസമിലേക്കും യാത്ര ചെയ്യുന്ന പ്രധാനമന്ത്രിക്ക് കർഷകരെ കാണാൻ മാത്രം സമയം ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. “പ്രധാനമന്ത്രി കേരളത്തിലേക്കും അവിടെ നിന്ന് ആസമിലേക്കും യാത്ര ചെയ്യുന്നു. എന്നാൽ ഡെൽഹി അതിർത്തിയിലെ കർഷകരെ കാണാൻ 20 കിലോമീറ്റർ സഞ്ചരിക്കാൻ സമയമോ താൽപര്യമോ കാണിക്കുന്നില്ല,”- അദ്ദേഹം ആരോപിച്ചു.
6 ശതമാനം കർഷകർക്ക് മാത്രമേ മിനിമം താങ്ങുവിലക്ക് (എംഎസ്പി) ഉൽപന്നങ്ങൾ വിൽക്കാൻ കഴിയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. “കർഷകരുടെ വരുമാനം ഇരട്ടിയാക്കിയിട്ടുണ്ടെന്ന് മോദി അവകാശപ്പെടുന്നു. എല്ലാ കർഷകർക്കും എംഎസ്പി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടും. എന്നാൽ 6 ശതമാനം കർഷകർക്ക് മാത്രമേ എംഎസ്പിയിൽ വിൽക്കാൻ കഴിയുന്നുള്ളൂ എന്നതാണ് സത്യം,”- അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങളും കാർഷിക മേഖലയെ നശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “സുഹൃത്തുക്കൾക്ക്” കൈമാറുന്നതിനാണ് രൂപകൽപ്പന ചെയ്തതെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
അതേസമയം, മൂന്ന് പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകരുമായി ചർച്ച ചെയ്യുന്നതിനായി സർക്കാർ ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുക ആണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
Also Read: ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തി; തിരഞ്ഞെടുപ്പിൽ സഹകരിക്കും