ന്യൂഡെൽഹി: ഹത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുന്നു. ബിബിസിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ച നീതിനിഷേധത്തെ കുറിച്ച് വിശദമായി റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. ‘സിദ്ദീഖ് കാപ്പന്‍; ജയില്‍ഡ് ആന്‍ഡ് ടോര്‍ച്ചേര്‍ഡ് ഫോര്‍ ട്രൈയിങ് ടു റിപ്പോര്‍ട്ട് റേപ്പ്‘ എന്ന തലക്കെട്ടോടെ ഗീത പാണ്ഡെയാണ് ലേഖനം തയാറാക്കിയത്.
ഹത്രസ് സംഭവം റിപ്പോര്‍ട് ചെയ്യാനെത്തിയ, ബിബിസി പ്രതിനിധിയായ താന്‍ നേരിട്ടതില്‍ നിന്നും വിഭിന്നമായ അനുഭവത്തിലൂടെയാണ് അതേ സംഭവം ലോകത്തെ അറിയിക്കാൻ എത്തിയ സിദ്ദീഖ് കാപ്പൻ കടന്നു പോയതെന്ന് ഗീത പാണ്ഡെ തന്റെ ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു. കാപ്പന്റെ ജയിൽവാസം 150 ദിവസങ്ങൾ പിന്നിട്ടതോടെയാണ് ബിബിസി വിഷയം ഏറ്റെടുത്തിരിക്കുന്നത്.
കാപ്പന് പൊലീസ് കസ്‌റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ചും, പീഡനങ്ങളെ കുറിച്ചുമൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രമേഹ രോഗിയായ കാപ്പന് മരുന്നുകള്‍ പോലും നിഷേധിച്ച സംഭവവും റിപ്പോര്‍ട്ടില്‍ പ്രധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ആഗോള മാദ്ധ്യമ മേഖലയിൽ നിന്നുള്ള ഇത്തരം ഐക്യദാർഢ്യങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ മാദ്ധ്യമപ്രവർത്തകർ നോക്കികാണുന്നത്.
നേരത്തെ അന്താരാഷ്‌ട്ര മാദ്ധ്യമമായ അല്‍ ജസീറയും സിദ്ദീഖ് കാപ്പനെക്കുറിച്ച് വിശദമായ റിപ്പോര്‍ട് തയാറാക്കിയിരുന്നു. ‘വൈ എ മുസ്‌ലിം റിപ്പോർട്ടർ ഇൻ ഇന്ത്യ ഹാസ് സ്‌പെന്റ് നിയർലി 150 ഡേയ്‌സ് ഇൻ ജയിൽ‘ എന്ന തലക്കെട്ടിലാണ് അല്‍ ജസീറ സിദ്ദീഖ് കാപ്പന്‍ നേരിടുന്ന അനീതിയെക്കുറിച്ച് റിപ്പോര്‍ട് തയാറാക്കിയത്.
Read Also: രാമക്ഷേത്ര നിർമാണത്തിന് സംഭാവനയില്ല; അധ്യാപകനെ പുറത്താക്കി
ഹത്രസില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്, റിപ്പോര്‍ട് തയാറാക്കാനുള്ള യാത്രക്കിടയിലാണ് ഉത്തർപ്രദേശിലെ മധുരയിൽ വെച്ച് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ ഒക്‌ടോബർ 5ന് യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പോലീസ് സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയിരുന്നു. അറസ്‌റ്റ് ചെയ്‌തതിന് ശേഷം കുടുംബാംഗങ്ങളെയോ അഭിഭാഷകനെയോ കാണാൻ പോലും അനുവദിക്കാതിരുന്ന യുപി പോലീസ് നടപടിക്ക് എതിരെ പ്രതിഷേധം ഉയർന്നിരുന്നു.
Read Also: ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെ മാറ്റി നിർത്തരുത്; ഗുജറാത്ത് ഹൈക്കോടതി