ബെല്‍ത്തങ്ങാടി: പശുക്കടത്ത് ആരോപിച്ച് കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിൽ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള്‍ റഹ്മാനും മുഹമ്മദ് മുസ്തഫയെയും ആണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.
ഇവരെ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സബു, രാജേഷ് ഭട്ട്, ഗുരുപ്രസാദ്, ലോകേഷ്, ചിതാനന്ദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
നന്നാക്കാന്‍ ഗാരേജില്‍ നല്കിയ പിക്കപ്പ് ട്രെക്കുമായി വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. ചര്‍ച്ച് റോഡിലുള്ള ഗാരേജിലായിരുന്നു ട്രെക്ക് നന്നാക്കാനായി നല്‍കിയിരുന്നത്. രാത്രി പത്ത് മണിയോടെയാണ് ഇവര്‍ മേലന്തബേട്ടിലെ ഗ്രാമപഞ്ചായത്ത് ഓഫീസിന് അടുത്തെത്തുന്നത്.
ഇവിടെ വെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരെ വഴി തടയുകയായിരുന്നു. ഇടന്‍ തന്നെ ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തി. യുവാക്കള്‍ പശുക്കളെ കടത്തുക ആയിരുന്നുവെന്ന് വഴി തടഞ്ഞവര്‍ ആരോപിച്ചു.
ട്രെക്കില്‍ നിന്ന് യുവാക്കളെ താഴെയിറക്കിയ ശേഷം ചെരിപ്പുകൊണ്ടും വടി കൊണ്ടും ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ വന്ന ട്രെക്കും അക്രമികള്‍ നശിപ്പിച്ചു. ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ യുവാക്കള്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
Also Read: കോവിഡ്; സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു