തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സിപിഎം പ്രവർത്തവരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കളുടെ അറിവോടെയാണ് അക്രമം നടക്കുന്നത്. കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന്റെ തെളിവാണ് പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നാലെ ‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’ എന്നായിരുന്നു പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ പോസ്റ്റ്. ഇത് മൻസൂറിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന രീതിയുള്ളതാണെന്ന് ആരോപിച്ച് വൻ വിമർശനങ്ങളും ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പിൽ വീഴ്ച ഉണ്ടാകുന്ന ഇടങ്ങളിലെല്ലാം സിപിഎം പ്രവർത്തകർ വീടുകൾ കയറി ഭീഷണിപ്പെടുത്തി എന്നും സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, തപാൽ വോട്ടുകളിൽ വ്യാപക കൃത്രിമം നടക്കുന്നുവെന്നും സുതാര്യത ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Also Read: പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്കരിച്ച് യുഡിഎഫ്