കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഉണ്ണി മുകുന്ദൻ പ്രതിയായ പീഡന ആരോപണ കേസിന്റെ തുടർ നടപടികൾക്ക് ഏർപ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കി. തുടർ നടപടികൾക്ക് സ്‌റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി.
ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയെന്ന കേസിൽ നിയമനടപടി നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദന് വേണ്ടി മുൻപ് ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയതായി സൈബി കോടതിയിൽ രേഖ സമർപ്പിച്ചതിനെ തുടർന്നായിരുന്നു കേസിന്റെ തുടർ നടപടികൾക്ക് സ്‌റ്റേ അനുവദിച്ചത്.
എന്നാൽ, തെറ്റായ വിവരം നൽകിയാണ് കോടതിയിൽ നിന്നും സൈബി സ്‌റ്റേ ഓർഡർ വാങ്ങിയതെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്ന് കാണിച്ചു സൈബി നൽകിയ രേഖ വ്യാജമാണെന്നും കോടതി കണ്ടെത്തി. ഇതോടെ, സ്‌റ്റേ ഹൈക്കോടതി നീക്കുകയായിരുന്നു. വിഷയം ഗൗരവതാരമാണെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം, ഇന്ന് കേസ് പരിഗണിച്ചപ്പോൾ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയർ അഭിഭാഷകനാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്‌തമാക്കിയ കോടതി, വ്യാജ രേഖ ചമയ്‌ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും അറിയിച്ചു. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണി മുകുന്ദന് കോടതി നിർദ്ദേശം നൽകി. ഹരജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.
എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് ഉണ്ണി മുകുന്ദനെതിരെയുള്ള കേസ്. 2017 ഓഗസ്‌റ്റ് 23ന് ആണ് സംഭവമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. വിയന്നയിൽ താമസക്കാരിയായ യുവതിയാണ് നടനെതിരെ പരാതി നൽകിയത്.
Most Read: ഇന്ധന സെസ് പ്രതിഷേധം; സഭ പിരിഞ്ഞു- ധനമന്ത്രിക്ക് കൂടുതൽ സുരക്ഷ