തിരുവനന്തപുരം: ഇന്ധന സെസ് കുറയ്‌ക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെഎൻ ബാഗോപാലിന് സുരക്ഷ കൂട്ടി. വലിയ സുരക്ഷയിലാണ് ധനമന്ത്രി നിയമസഭയിലേക്ക് എത്തിയത്. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. നിയമസഭയിലേക്ക് നാലു പോലീസ് ജീപ്പ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്.
ഇന്ധന സെസ് കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സഭക്ക് അകത്തും പുറത്തും സമരം ശക്‌തമാക്കിയിരിക്കുകയാണ്. നിയമസഭാ മാർച്ചും ജില്ലകളിൽ കളക്‌ടറേറ്റ് മാർച്ചും ഉൾപ്പടെ പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങൾ മിക്കയിടത്തും അക്രമാസക്‌തമാകുകയും ചെയ്‌തിരുന്നു. ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവും നടത്തിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് ധനമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചത്.
അതേസമയം, ഇന്ധന സെസിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഇന്ന് നിയമസഭയിലേക്ക് നടന്നുകൊണ്ടാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ സ്‌പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിപക്ഷം സഭ സ്‌തംഭിപ്പിക്കുകയും ചെയ്‌തു. ഇതോടെ, ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിഞ്ഞു. ഇനി ഈമാസം 27ന് മാത്രമേ സഭാ സമ്മേളനം ഉണ്ടാവുകയുള്ളൂ.
അതേസമയം, കുറയ്‌ക്കാൻ വേണ്ടിയല്ല ഇന്ധന സെസ് കൂട്ടിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ‘കുറയ്‌ക്കാനാണെങ്കിൽ അഞ്ചു രൂപ കൂട്ടിയിട്ട് മൂന്ന് രൂപ കുറയ്‌ക്കാമായിരുന്നു. കൂട്ടിയത് ജനത്തിന് വേണ്ടിയാണ്. പ്രതിപക്ഷ സമരം കാരണമല്ല കുറയ്‌ക്കാത്തത്. പ്രതിപക്ഷം കാര്യങ്ങൾ മനസിലാക്കി സഹകരിക്കണം. ബജറ്റ് തീരുമാനത്തിന് എതിരെ ഇങ്ങനെയുള്ള സമരം അസാധാരണമാണെന്നും’ ധനമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും