കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.
കേസിൽ പ്രതിചേർത്ത രണ്ടു ഡോക്‌ടർമാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്‌ഥൻ സമർപ്പിച്ച അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മടക്കിയിരുന്നു. അത്യാവശ്യമായ മൊഴികളുടെയും വിവരങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കോളേജ് അസി.കമ്മീഷണറുടെ അപേക്ഷ മടക്കിയത്. ഡോക്‌ടറും രണ്ടു ആരോഗ്യ പ്രവർത്തകരും കുറ്റക്കാരാണെന്ന് മെഡിക്കൽ കോളേജ് അസി.കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ജില്ലാ പോലീസ് മേധാവിക്കയച്ച അപേക്ഷയാണ് വ്യക്‌തത കുറവിന്റെ പേരിൽ മടക്കിയയച്ചത്. പ്രോസിക്യൂഷൻ അനുമതി തേടി ഒരുമാസത്തിന് ശേഷമാണ് കമ്മീഷണർ തിരുത്തലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ചില തീയതികളിൽ ആശയ വ്യക്‌തത വേണമെന്നും സ്‌കാനിങ് റിപ്പോർട് സാക്ഷ്യപ്പെടുത്തിയ ഡോക്‌ടറുടെ മൊഴി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് റിപ്പോർട് തിരിച്ചയച്ചത്.
എന്നാൽ, പ്രതികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ ആയതിനാൽ മനഃപൂർവം നടപടികൾ സർക്കാർ വൈകിപ്പിക്കുകയാണെന്നാണ് ഹർഷിന ആരോപിക്കുന്നത്. നീതി തേടി ഹർഷിന 104 ദിവസം സത്യഗ്രഹം ഇരുന്നതിന് ഒടുവിലാണ് മെഡിക്കൽ കോളേജ് പോലീസ് ആരോഗ്യപ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി കുന്ദമംഗലം കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നത്.
Most Read| അറബ് രാഷ്‌ട്രങ്ങളുടെ പ്രതിരോധം; പാതിയിൽ മടങ്ങി ബൈഡൻ; ജോർദാൻ ഉച്ചകോടി മുടങ്ങി