തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം ഒരുക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ ഓഫിസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫിസിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്‌തു.
ഇ ഓഫിസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകും. ഒറ്റ ക്ളിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ അടുത്ത് എത്തിക്കാനാകും എന്നതാണ് ഇതിന്റെ സൗകര്യം. എന്‍ഐസി വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ഐടി മിഷന്‍ മുഖേനയാണ് നടപ്പാക്കിയത്. പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗമാണ് ഓഫിസുകളിൽ നെറ്റ്‌വർക്ക് സംവിധാനം നടപ്പാക്കുന്നത്.
12 സര്‍ക്കിള്‍ ഓഫിസുകളിലും 68 ഡിവിഷന്‍ ഓഫിസുകളിലും 206 സബ് ഡിവിഷന്‍ ഓഫിസുകളിലും 430 സെക്ഷന്‍ ഓഫിസുകളിലും വിപിഎന്‍ നെറ്റ്‌വർക്ക് വഴിയോ കെ-സ്വാന്‍ വഴിയോ ബന്ധിപ്പിച്ചാണ് ഇ ഓഫിസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറില്‍ 6900ലധികം ഉദ്യോഗസ്‌ഥർക്ക് കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി. ഇവര്‍ക്കായുള്ള ഇ മെയില്‍ ഐഡിയും നല്‍കി.
2021ല്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതിയാണ് ഇ ഓഫിസ് സംവിധാനം. ഫയലുകള്‍ ഒരു ഓഫിസിൽ നിന്നും മറ്റൊരു ഓഫിസിലേക്ക് എത്തേണ്ട കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഫയലുകള്‍ തപാലില്‍ അയക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയല്‍ നീക്കത്തിന് സാധാരണയായി ദിവസങ്ങള്‍ എടുക്കും. എന്നാൽ, ഇ ഫയല്‍ സിസ്‌റ്റത്തിലൂടെ ഇത് പൂർണമായും ഒഴിവാക്കാം.
ഫയല്‍ നീക്കം ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെയെങ്കിലും തടസം നേരിട്ടാല്‍ അത് ഒഴിവാക്കാനായി ഉദ്യോഗസ്‌ഥര്‍ക്ക് ഇടപെടാനാകും.
Most Read: റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി