തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യ ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ ആണ് സസ്‌പെൻഡ് ചെയ്‌തത്. ഒപ്പം തന്നെ സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. ഡച്ച് പൗരനെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പോലീസിനോട് വിശദീകരണം തേടിയിരുന്നു.
തുടർന്ന് ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. കൂടാതെ വിദേശ പൗരനോടുള്ള പോലീസിന്റെ പെരുമാറ്റത്തെ വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കോവളത്ത് വച്ച് സംഭവം നടന്നത്. വിദേശ പൗരന്റെ കയ്യിൽ ഉണ്ടായിരുന്ന അനുവദനീയമായ അളവിലുള്ള മദ്യമാണ് പോലീസ് ഒഴുക്കി കളയിച്ചത്.
പുതുവൽസര തലേന്നായ ഇന്നലെ ബെവ്കോ മദ്യവിൽപന ശാലയിൽ നിന്നും അനുവദനീയമായ അളവിൽ മദ്യം വാങ്ങി യാത്ര ചെയ്‌ത ഡച്ച് പൗരൻ സ്‌റ്റീവനെ കോവളത്ത് വച്ചാണ് പോലീസ് തടഞ്ഞത്. തുടർന്ന് മദ്യം വാങ്ങിയതിന്റെ ബില്ല് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിൽ ഇല്ലാതെ മദ്യവുമായി പോകാൻ കഴിയില്ലെന്ന് പോലീസ് വാശി പിടിച്ചതോടെ സ്‌റ്റീവൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന 2 കുപ്പി മദ്യം റോഡിൽ ഒഴുക്കി കളയുകയായിരുന്നു. തുടർന്ന് വീണ്ടും കിലോമീറ്ററുകൾ യാത്ര ചെയ്‌ത് ബില്ല് വാങ്ങി തന്റെ നിരപരാധിത്വം തെളിയിച്ച ശേഷമാണ് മൂന്നാമത്തെ കുപ്പി മദ്യവുമായി പോകാൻ പോലീസ് അനുമതി നൽകിയത്.
Read also: കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിൽ 22,775 രോഗബാധിതർ