കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കുഞ്ഞിന് സൗജന്യ ചികിൽസ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള പിതാവ് പെരിന്തൽമണ്ണ സ്വദേശി ആരിഫ് നൽകിയ ഹരജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും ഹൈക്കോടതി പറഞ്ഞു.
മൂന്ന് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയാണ് അഞ്ച് മാസം പ്രായമുള്ള ഇമ്രാൻ. 18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് പിതാവ് ഹരജിയിൽ പറയുന്നത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.
അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന് നല്‍കാനാകുമോ എന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കേണ്ടത്. രണ്ടു കുട്ടികളാണ് ഇതേ രോഗവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്നത്. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍, കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകള്‍ ഒരു വയസുള്ള ഫാത്തിമ ഹൈസല്‍ എന്നീ കുട്ടികളാണ് ചികിൽസയിൽ ഉള്ളത്. കണ്ണൂരുകാരൻ മുഹമ്മദിനായി കൈകോർത്ത കേരളം ഇമ്രാൻ എന്ന അഞ്ച് മാസം മാത്രം പ്രായമായ മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് ആരിഫും കുടുംബവും.
Most Read: കോവിഡ് മരണം; പ്രവാസികളുടെ കുടുംബങ്ങൾക്കും ധനസഹായം നൽകണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ