കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിനെ ഞെട്ടിച്ച് മൂന്നിടത്ത് സ്‍ഫോടന പരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്‌ദുൾ റഹിം ഷാഹിദ് ഹൈസ്‌കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്‍ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് കാബൂൾ പൊലീസ് സ്‌ഥിരീകരിക്കുന്നത്.
കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്‍ത്-എ-ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പോലീസ് വക്‌താവ് ഖാലിദ് സദ്‍റാൻ സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് പോലീസിന് ഇപ്പോൾ കൃത്യമായി അറിയിക്കാൻ കഴിയില്ലെന്നാണ് സൂചന.
സ്‌കൂളിൽ ആക്രമണം നടത്തിയത് ചാവേറാണെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട് ചെയ്യുന്നത്. അബ്‌ദുൾ റഹിം ഷാഹിദ് സ്‌കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ രാവിലത്തെ ക്ളാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയമായിരുന്നു ഇത്.
Read Also: ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; വീണ്ടും സംഘർഷം