കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചു കൊന്നത്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നടപടി ക്രമങ്ങൾ. തോക്ക് ലൈസൻസ് ഉണ്ടായിരുന്ന ബാബുവാണ് പന്നിയെ വെടിവെച്ചുകൊന്നത്.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അധികാരം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലവൻമാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്.
ഇതിനായി തദ്ദേശ സ്‌ഥാപനങ്ങളുടെ തലവൻമാർക്ക് ഓണററി വൈൽഡ്‌ലൈഫ് വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്. അതേസമയം, വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാൻ അനുമതിയില്ല. സംസ്‌ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം.
Most Read: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്‌റ്റിൽ