തിരുവനന്തപുരം: അശാസ്‌ത്രീയമായ വാക്‌സിൻ വിരുദ്ധ പ്രചാരണം പലരേയും വാക്‌സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് വാക്‌സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ബോധവൽക്കരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഇവരില്‍ പലരും ഇപ്പോഴും വാക്‌സിനേഷനോട് മുഖം തിരിക്കുന്ന അവസ്‌ഥയാണുള്ളത്. സംസ്‌ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ എടുക്കാത്തവരാണ്. ഇക്കാര്യത്തില്‍ എല്ലാവരും പൊതുജാഗ്രത പുലര്‍ത്തുകയും ഇത്തരം വിമുഖത കാണിക്കുന്നവരെ തിരിച്ചറിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും വേണം,”- മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് പ്രധാനം വാക്‌സിനേഷനാണ്. സംസ്‌ഥാനത്ത് രണ്ട് കോടിയോളം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. സെപ്റ്റംബറിൽ തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്‌റ്റിൽ ആരംഭിച്ച വാക്‌സിനേഷന്‍ യജ്‌ഞം വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്ത് ഇതുവരെ 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ