കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയായ സാഗർ വിൻസെന്റ് പറഞ്ഞു. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി.
അതേസമയം, വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് കെ ഹരിപാൽ പിൻമാറി. അടുത്ത ആഴ്‌ച മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. ഇതിനിടെ ദിലീപിന്റെ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചുവെന്ന് സംശയിക്കുന്ന സായ് ശങ്കറിന്റെ ഫ്‌ളാറ്റിലും ഓഫിസിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. ഒരു ഐ പാഡും രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ഹരജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് കെ ഹരിപാൽ പിൻമാറിയത്. മെയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്‌റ്റിസ് ഹരിപാൽ കേസിൽ നിന്ന് പിൻമാറിയത്. രാവിലെ ആദ്യം കേസ് പരിഗണിച്ച കോടതി അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു. വിശദമായി വാദം കേൾക്കുന്നതിന് ഈ മാസം 28ലേക്ക് കേസ് മാറ്റുകയും ചെയ്‌തു.
Most Read: കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ് വൈകുന്നു