ന്യൂഡെൽഹി : രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിനും, റേഷനും വിതരണം ചെയ്യുന്നതിനായി ഈ വർഷം 80,000 കോടി രൂപ വകയിരുത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. 18 വയസിന് മുകളിലുള്ള എല്ലാവർക്കും രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്‌തമാക്കിയത്. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച 35,000 കോടി രൂപ ഇതിന് മതിയാകില്ലെന്നും, ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ നൽകാൻ 50,000 കോടി വരെ ചിലവ് വരുമെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ വ്യക്‌തമാക്കുന്നത്.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജൂൺ വരെ നൽകാൻ തീരുമാനിച്ചിരുന്ന സൗജന്യ റേഷൻ നവംബർ വരെ നൽകുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഏകദേശം 90,000 കോടി രൂപ ഇതിനായി ചിലവ് വരും. ബജറ്റിൽ സൗജന്യ റേഷൻ വിതരണത്തിനായി 26,000 കോടി രൂപയാണ് സർക്കാർ നേരത്തെ നീക്കിവച്ചിരുന്നത്. കൂടാതെ കോവിഡ് വാക്‌സിനും സൗജന്യമാക്കിയതോടെ ഈ വർഷം സർക്കാർ ഏകദേശം 80,000 കോടി രൂപ കൂടി അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അവലോകനം ചെയ്യും. രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. കൂടാതെ മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതിനാൽ പുതിയ സാഹചര്യത്തിൽ മാർഗ നിർദ്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വേണോയെന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിക്കും.
Read also : നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; ബിജെപിയെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന് എംടി രമേശ്