കവരത്തി: ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇതു സംബന്ധിച്ച് സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേൽ നോട്ടീസ് നൽകി. ദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ വേഗത പോരെന്നും ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായെന്നും പ്രഫുൽ പട്ടേൽ കുറ്റപ്പെടുത്തി.
ഇന്നലെയാണ് ഉദ്യോഗസ്‌ഥർക്ക് അഡ്‌മിനിസ്‌ട്രേറ്റർ നോട്ടീസ് നൽകിയത്. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരോട് കരട് വിജ്‌ഞാപനത്തിൽ താൻ നിർദ്ദേശിച്ച കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ലക്ഷദ്വീപിൽ എത്തിയ പ്രഫുൽ പട്ടേൽ 20നാണ് തിരികെ പോവുക. അതിനു മുൻപ് നിർദ്ദേശിച്ച കാര്യങ്ങളിൽ കൃത്യമായ റിപ്പോർട് വിവിധ വകുപ്പുകളിലെ സൂപ്രണ്ടുമാരും സെക്രട്ടറിമാരും നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
ദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്‌ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ പ്രഫുൽ പട്ടേൽ നിർദ്ദേശം നൽകുന്നത്. ഉദ്യോഗസ്‌ഥരിൽ ചിലർ ദ്വീപിലെ പ്രതിഷേധക്കാർക്ക് ഒപ്പമാണെന്ന വിലയിരുത്തൽ ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതേ വിലയിരുത്തലിലേക്കാണ് പ്രഫുൽ പട്ടേലും എത്തിയിരിക്കുന്നത്.
അതേസമയം, പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ നടത്താൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെയടക്കം സംഘടിപ്പിച്ചാകും പ്രതിഷേധം. അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ തങ്ങുന്ന ദിവസങ്ങളിലെല്ലാം തുടർച്ചയായ സമരപരമ്പരകൾ തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം.
ഭരണപരിഷ്‌കാരങ്ങൾ മൂലം തൊഴിൽ നഷ്‌ടപ്പെട്ടവരും, ഭൂമി നഷ്‌ടമാകുന്നവരുമടക്കം സമരത്തിൽ അണിനിരക്കും. മൽസ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ തുടങ്ങിയവരെല്ലാം സമരത്തിൽ പങ്കാളികളാകും. ദ്വീപിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സമരം നടക്കുക. അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട്.
Most Read: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കെപിസിസി അധ്യക്ഷന്റെ സ്‌ഥാനാരോഹണം; കേസെടുത്ത് പോലീസ്