കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിയുന്ന കൂത്തുപറമ്പ് കണ്ടംകുന്നിലെ സിജി ശശി കുമാറിനെ (60) ആണ് തലശ്ശേരി കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
എറണാകുളത്തെ ശിശു സംരക്ഷണ സമിതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താൻ പ്രതിയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പോക്‌സോ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത് ഹരജി നൽകിയിരുന്നു. ഈ ഹരജി പരിഗണിച്ചാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ ജഡ്‌ജി എം തുഷാർ പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
ശിശു സംരക്ഷണ സമിതിയിൽ നിന്നുള്ള രേഖകൾ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ ലക്ഷ്യം. കൂടാതെ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് കുട്ടികളുടെ മൊഴിയും രേഖപ്പെടുത്തും.
2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടിയെ ദത്തെടുത്ത് കൊണ്ടുപോകും വഴി മാങ്ങാട്ടിടത്ത് എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. കേസിൽ ശശി കുമാറിന്റെ ഭാര്യയും കുറ്റാരോപിതയാണ്.
Malabar News: കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ