കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിര്‍ത്തിയില്‍ തകര്‍ന്നു വീണതായി റിപ്പോർട്. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം. അഫ്‌ഗാന്റെ സൈനിക വിമാനം അനുവാദമില്ലാതെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബകിസ്‌ഥാൻ സര്‍ക്കാര്‍ വക്‌താവ് ബഖ്‌റൂം സുല്‍ഫിക്കറോവ് പറഞ്ഞു.
ഞായറാഴ്‌ച വൈകിട്ട് അഫ്‌ഗാനിസ്‌ഥാനോട് ചേര്‍ന്ന ഉസ്ബകിസ്‌ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്‌സോണ്ടാരിയോ പ്രവിശ്യയിലാണ് ജെറ്റ് തകർന്നു വീണത്. ഞായറാഴ്‌ച ഉസ്ബകിസ്‌ഥാൻ അതിര്‍ത്തി കടന്ന 84 അഫ്‌ഗാൻ സൈനികരെ സുരക്ഷാ സേന കസ്‌റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം, അഫ്‌ഗാന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ പിടിച്ചെടുത്തതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള അഫ്‌ഗാൻ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്‌ചകളാണ് അഫ്‌ഗാനിൽ നിന്ന് പുറത്തുവരുന്നത്. രാജ്യം വിടാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വിമാനത്താവളങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയിൽ തൂങ്ങി യാത്ര ചെയ്‌തവരാണ് താഴേക്ക് പതിച്ചതെന്ന് ടെഹ്‌റാന്‍ ടൈംസ് റിപ്പോർട് ചെയ്‌തു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും ചിലര്‍ മരണപ്പെട്ടതായും വിമാനത്താവളത്തിനുള്ളില്‍ വെടിവെപ്പ് നടന്നതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ അടിയന്തര സാഹചര്യവും യാത്രക്കാരുടെ തിരക്കും വര്‍ധിച്ചതിന് പിന്നാലെ കാബൂള്‍ വ്യോമപാതയും അടച്ചിരിക്കുകയാണ്.
Most Read: പരാതി പിൻവലിക്കണം; ‘ഹരിത’ നേതാക്കൾക്ക് അന്ത്യശാസനം നൽകി മുസ്‌ലിം ലീഗ്