ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്‌റ്റിൽ. പഞ്ചാബിൽ നിന്ന് താരം അറസ്‌റ്റിലായി എന്നാണ് റിപ്പോർട്. കഴിഞ്ഞ ദിവസം സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ളാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അറസ്‌റ്റ്.
മേയ് 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യനായ 23കാരൻ സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്‌തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍ നിന്നും സാഗറിനെ പിടിച്ചു കൊണ്ടുവന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ച മൊഴി.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡെൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്‌തിരുന്നു.
ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഹരിയാനയിലെ വിവിധയിടങ്ങളിലും കഴിയുകയാണെന്ന് സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും അന്വേഷണം നടത്തി വരികയായിരുന്നു.
Must Read: എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും