കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. അരി വാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ പിണറായി വിജയൻ എന്നിങ്ങനെയായി അവസ്‌ഥയെന്നും സുധാകരൻ കുറ്റപ്പെടുത്തി.
എഐ ക്യാമറയുമായി ബന്ധപ്പെട്ട കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ട്. ആവശ്യം വരുമ്പോൾ അത് പുറത്തെടുക്കും. ഇക്കാര്യത്തിൽ മറ്റു മന്ത്രിമാർ ഇരുട്ടിലാണ്. അവർ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാൻ ആർക്കാണ് കഴിയുക?. മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കളെന്നും സുധാകരൻ വിമർശിച്ചു. അഴിമതി അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു.
നട്ടെല്ലുണ്ടെങ്കിൽ സ്വാതന്ത്ര്യ അന്വേഷണം നടത്തണം. അന്വേഷണത്തിന് വിദഗ്‌ധർ അടങ്ങിയ സമിതി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതിനിടെ, എഐ ക്യാമറാ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. വിവാദം മുഖ്യമന്ത്രിയുടെ മുറിക്കകത്തേക്ക് കടന്നിട്ടും, മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടും ആരും നിഷേധിക്കുന്നില്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ആദ്യം മുന്നോട്ട് വന്ന വ്യവസായ മന്ത്രിയെ പിന്നെ കണ്ടില്ല. മുഖ്യമന്ത്രി മൗനം വെടിയണം. അദ്ദേഹത്തിന് പ്രതിപക്ഷം നൽകുന്ന അവസാനത്തെ അവസരമാണിത്. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ അഴിമതി മുൻനിർത്തി ശക്‌തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വിഡി സതീശൻ വ്യക്‌തമാക്കി. ക്യാമറയിൽ സർവത്ര ഗൂഢാലോചനയാണ് നടന്നത്.
235 കോടി രൂപക്ക് എസ്‌റ്റിമേറ്റ് തയ്യാറാക്കുന്നത് മുതൽ ഗൂഢാലോചന നടന്നെന്നാണ് സതീശൻ ആരോപിക്കുന്നത്. എല്ലാ ഇടപാടിനും ഒത്താശ ചെയ്‌തത് കെൽട്രോണാണ്. കോടികൾ വെട്ടാൻ പാകത്തിൽ എസ്‌റ്റിമേറ്റ് തയ്യാറാക്കി. ടെൻഡർ മാനദണ്ഡങ്ങളിൽ ഉപകരാർ പാടില്ലെന്നുണ്ട്. കെൽട്രോണും എസ്ആർഐടിയും തമ്മിൽ എഗ്രിമെന്റിൽ കൺസോഷ്യം രൂപീകരിക്കാൻ നിർദ്ദേശം നൽകി. അതിൽ പ്രസാഡിയോയും അൽഹിന്ദുമാണ് ഉള്ളത്.
പിന്നീട് കെൽട്രോൺ അറിയാതെ ഇസെൻട്രിക് ഇലക്‌ട്രിക്കുമായി സർവീസ് കാരാർ ഉണ്ടാക്കി. പത്ത് ദിവസം കഴിഞ്ഞാണ് ഔദ്യോഗികമായി ഇക്കാര്യം കെൽട്രോണിനെ അറിയിക്കുന്നത്. 66 കോടിയാണ് ജിഎസ്‌ടി നൽകിയത്. ഇതിലധികം തുക ചിലവിട്ടോ എന്ന് വ്യക്‌തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Most Read: അരിക്കൊമ്പൻ ദൗത്യം; ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി