തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ലഭിച്ച പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. എഐ ക്യാമറാ വിവാദം അടിസ്‌ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
പ്രധാന കരാറുകാരിൽ നിന്ന് കിട്ടേണ്ട പണം തിരിച്ചു തരണം എന്നാണ് അൽഹിന്ദ് ആവശ്യപ്പെട്ടിരുന്നത്. കെൽട്രോണിൽ നിന്ന് തന്നെ കിട്ടിയ വിശദീകരണം അനുസരിച്ചു സെക്യൂരിറ്റി തുക എഎംസി കഴിഞ്ഞേ തിരിച്ചു നൽകേണ്ടതുള്ളൂ. 2021 ഡിസംബർ രണ്ടിന് തന്നെ അവർക്ക് മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
പരാതിക്കാരനിൽ നിന്ന് പിന്നീട് ഒരു പരാതിയും കിട്ടിയിട്ടില്ല. എല്ലാ രേഖകളും ഉണ്ട്. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. അതിൽ പലവിധ കാര്യങ്ങളിൽ അന്വേഷണം ഉണ്ട്. ക്യാമറ സംവിധാനങ്ങൾ ആർക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതിപക്ഷം കൊണ്ടുവന്ന രേഖകളുടെ ആധികാരികതയിൽ സർക്കാരിന് സംശയം ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു.
കഴിഞ്ഞ കാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽപ്പെട്ട പദ്ധതികളും നടപടികളും സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. എല്ലാ പ്രധാനപ്പെട്ട അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പിഴ എന്ന പേരിൽ ടാക്‌സ് ടെററിസം ആണ് നടക്കുന്നത്. മുഖ്യമന്ത്രി ആകാശവാണിയാണ്, ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർ ഭരണം കിട്ടി എന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ല. മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. തെളിവുകളെ പുകമറ എന്ന് പറഞ്ഞു ഒളിച്ചോടുന്നത് ശരിയല്ല. മുഖ്യമന്ത്രിക്ക് ഒന്നിനും മറുപടിയില്ല. പൊതുമേഖലാ സ്‌ഥാപനങ്ങളെ മുന്നിൽ നിർത്തി കൊള്ള നടത്തുന്നത് ശരിയല്ല. കോടതിയെ സമീപിക്കുന്നതിന് ഇനിയും സമയം ഉണ്ടല്ലോയെന്നും വിഡി സതീശൻ പറഞ്ഞു.
Most Read: കെഎസ്ആർടിസി; പണിമുടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി