ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിൻ വിതരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വാക്‌സിനേഷൻ നടത്താൻ ഇന്ത്യ പൂർണ സജ്‌ജമാണെന്നാണ് കേന്ദ്ര വൃത്തങ്ങൾ നൽകുന്ന വിവരം. വിതരണത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയും തയാറാണ്. വാക്‌സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്രം വ്യോമസേനയുടെ വിമാനങ്ങളും മറ്റ് കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കും.
ഗതാഗത പ്രതിസന്ധി നേരിടുന്ന ഉൾപ്രദേശങ്ങളിൽ വാക്‌സിൻ എത്തിക്കുന്നതിന് വേണ്ടി വ്യോമസേനയുടെ സി-130ജെഎസ്, എഎൻ-32 എസ് എന്നീ വിമാനങ്ങൾ അടക്കമുള്ളവ ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അരുണാചൽ പ്രദേശ്, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളിലാകും സേനയുടെ വിമാനങ്ങളുടെ സേവനം കൂടുതൽ വേണ്ടിവരിക. അത്യാവശ്യ ഘട്ടങ്ങളിൽ വ്യോമസേനയുടെ ഹെലികോപ്‌റ്ററുകളും ഉപയോഗിക്കും.
വാക്‌സിൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈമാറുന്നത് വരെ 24 മണിക്കൂർ നേരം നിശ്‌ചിത അളവിൽ ശീതീകരിച്ച് സൂക്ഷിക്കാവുന്ന പ്രത്യേക കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചായിരിക്കും വിമാനങ്ങളിൽ വിവിധ ഇടങ്ങളിൽ എത്തിക്കുക. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്‌തമാക്കി.
വ്യോമ മാർഗമുള്ള വാക്‌സിൻ വിതരണത്തിന്റെ പ്രധാന പങ്കും നിർവഹിക്കുക വാണിജ്യ വിമാനങ്ങൾ വഴിയായിരിക്കും. വിമാനത്താവളങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ വ്യോമസേനയുടെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിന് വാണിജ്യ വിമാനങ്ങൾക്ക് അനുമതി നൽകുകയും ചെയ്യും.
വാക്‌സിനുകൾ രണ്ട് ദിവസത്തിനുള്ളിൽ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രണ്ട് വാക്‌സിനുകൾക്കാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര അനുമതി നൽകിയിരിക്കുന്നത്. ഓക്‌സ്‌ഫഡ്-അസ്ട്രാസെനക്ക വികസിപ്പിച്ചെടുത്ത ‘കോവിഷീൽഡ്‘, ഭാരത് ബയോടെക്കിന്റെ ‘കോവാക്‌സിൻ‘ എന്നിവക്ക് കഴിഞ്ഞ ആഴ്‌ചയാണ് അനുമതി നൽകിയത്.
Also Read: കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി