മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ മാനനഷ്ട കേസ് നൽകി നടൻ അക്ഷയ് കുമാർ. 500 കോടി രൂപയുടെ കേസാണ് റാഷിദ് സിദ്ദിഖി എന്ന യൂട്യൂബർക്കെതിരെ ഫയൽ ചെയ്‌തിരിക്കുന്നത്.
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ, സെലിബ്രിറ്റികളെ ബന്ധപ്പെടുത്തിയുള്ള വ്യാജവാർത്തകൾ തുടങ്ങിയവ പ്രചരിപ്പിച്ച് നിരവധി തവണ ശ്രദ്ധാകേന്ദ്രമായി മാറിയ യൂട്യൂബറാണ് ഇയാൾ. 4 മാസത്തിനുള്ളിൽ 15 ലക്ഷം രൂപ വരെ സിദ്ദിഖി യൂട്യൂബിലൂടെ സമ്പാദിച്ചെന്നാണ് പറയുന്നത്. ഇയാളുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണവും ഈ കാലയളവിൽ രണ്ട് ലക്ഷത്തിൽ നിന്നും മൂന്നുലക്ഷമായി ഉയർന്നിരുന്നു.
സുശാന്തിന് ‘എംഎസ് ധോണി’ ഉൾപ്പടെയുള്ള ചിത്രങ്ങൾ ലഭിച്ചതിൽ അക്ഷയ് കുമാർ നിരാശനായിരുന്നെന്നാണ് റാഷിദ് സിദ്ദിഖി യൂട്യൂബ് വീഡിയോയിലൂടെ പറയുന്നത്. ആദിത്യ താക്കറെയേയും മുംബൈ പൊലീസിനെയും അക്ഷയ് കുമാർ രഹസ്യമായി കണ്ടിരുന്നെന്നും വീഡിയോയിൽ ആരോപിച്ചിരുന്നു. കൂടാതെ സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയെ കാനഡയിലേക്ക് പോകാൻ സഹായിച്ചത് അക്ഷയ് കുമാർ ആണെന്നും യൂട്യൂബർ പറയുന്നു. നേരത്തെയും അക്ഷയ് കുമാറിനെതിരെ റാഷിദ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അപകീർത്തി പ്രചരണം, മാനനഷ്‌ടം തുടങ്ങിയ ചാർജുകൾ ചുമത്തിയാണ് റാഷിദ് സിദ്ദിഖിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് മുൻപും ഇയാൾ അറസ്‌റ്റിലായിട്ടുണ്ട്.
Read also: വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വർധന; 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്ക്