മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വൻവർധന. വിനിമയത്തിനായി 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്ത് വിപണിയിലുള്ളത്. നവംബർ 13ന് അവസാനിച്ച ആഴ്‌ചയിലെ റിസർവ് ബാങ്ക് കണക്കുകൾ അനുസരിച്ചാണിത്. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നില കൂടിയാണിത്.
2016ൽ 500, 1000 രൂപ കറൻസികൾ രാജ്യത്ത് റദ്ദാക്കിയപ്പോൾ നോട്ടിടപാടുകൾ കുറക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു രാജ്യത്ത് വിനിമയത്തിൽ ഉണ്ടായിരുന്നത്. എന്നാൽ നോട്ട് നിരോധനം കഴിഞ്ഞുള്ള കറൻസി വിനിമയ കണക്കുകൾ പരിശോധിക്കുമ്പോൾ 54 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഡിജിറ്റൽ ഇടപാടുകളും വർധിച്ചിട്ടുണ്ട്. ഒക്‌ടോബറിൽ യുപിഐ ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടിക്ക് മുകളിൽ പോയിരുന്നു.
വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ ഈ വർഷം 22.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 12.6 ശതമാനമായിരുന്നു വിനിമയത്തിലുള്ള കറൻസി നിരക്ക്. ദീപാവലി ഉൾപ്പടെ ഉൽസവക്കാലത്ത് 43,846 കോടി രൂപയുടെ കറൻസി വിപണിയിൽ എത്തിച്ചതായി ആർബിഐ പറഞ്ഞു.
മികച്ച കാലവർഷം ലഭിച്ച കാരണം കാർഷിക മേഖലയിലുണ്ടായ വളർച്ചയും, കോവിഡ് ലോക്ക്ഡൗണിനു ശേഷം വിപണിയിൽ ഉപഭോഗം ഉയർന്നതുമെല്ലാം വിനിമയത്തിലുള്ള കറൻസിയുടെ വർധനക്ക് കാരണമായെന്നാണ് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ആളുകൾ പണം കൈവശം സംഭരിക്കുന്നതാണ് മറ്റൊരു കാരണമായി വിദഗ്‌ധർ പറയുന്നത്. ഇന്ത്യയിൽ മാത്രമല്ല ബ്രസീൽ, ചിലി, റഷ്യ, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളിലും വിനിമയത്തിനുള്ള കറൻസിയിൽ വർധനവുണ്ടാകുന്നെന്നാണ് ഐഎംഎഫിന്റെ കണക്കുകളിൽ പറയുന്നത്.
Read also: പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല; സ്‌ഥാനാര്‍ഥി മടങ്ങി